martedì 15 novembre 2011

ഇറ്റലിയിലേയ്ക്ക് എത്താന്‍ കുറുക്കുവഴികള്‍; നെടുമ്പാശ്ശേരിയില്‍ വ്യാജ വിവാഹറാക്കറ്റ്



കോട്ടയം: യൂറോപ്യന്‍ രാജ്യങ്ങളില്‍ കുടിയേറി കുടുംബത്തെ രക്ഷിക്കാനുള്ള മലയാളി യുവത്വങ്ങളെ സഹായിക്കാനായി വ്യാജകല്യാണ മണ്ഡപങ്ങളും! വ്യാജവിവാഹം നടത്തി കേരളത്തില്‍ നിന്നു നെടുമ്പാശേരിയില്‍വഴി യൂറോപ്പിലേക്കു നഴ്‌സുമാരെ കടത്തുന്നുവെന്ന വിവരം ഞെട്ടലോടെയാണ് ജനംകേള്‍ക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്ന ശമ്പളം വാഗ്ദാനം നല്കിയാണു നഴ്‌സുമാരെ കടത്തുന്നത്. എറണാകുളം കേന്ദ്രീകരിച്ചുള്ള വന്റാക്കറ്റാണ് ഇതിനു പിന്നില്‍. ഇത്തരത്തില്‍ വിദേശരാജ്യങ്ങളില്‍ എത്തുന്നവര്‍ക്കു ലഭിക്കുന്നതാകട്ടെ ഹോട്ടല്‍ ജോലിയും വീട്ടുവേലയും.

കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തില്‍നിന്നുപോയ നിരവധി പെണ്‍കുട്ടികള്‍ ഓസ്ട്രിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ജോലിയില്ലാതെ അലയുകയാണ്. വന്‍തുക മുടക്കി വിദേശരാജ്യങ്ങളില്‍ എത്തിയ യുവതികളുടെയും യുവാക്കളുടെയും അവസ്ഥ വളരെ ദയനീയമാണെന്നു ഇത്തരത്തില്‍ ജോലി തേടി ഇറ്റലിയിലെത്തിയ കോട്ടയം സ്വദേശിനിയായ യുവതി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നഴ്‌സിംഗ് പഠനം പൂര്‍ത്തികരിച്ചു ജോലി ചെയ്യുന്നവരെ അവിടെനിന്ന് ഏജന്റുമാര്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം നല്കി കയറ്റി അയക്കുകയാണു ചെയ്യുന്നത്. വിദേശത്തേക്കു പോകുന്നതിനു വ്യാജമായി വിവാഹം നടത്തിയാണ് ഇവരെ കയറ്റി അയക്കുന്നത്.

വിദേശത്തേക്കു പോകുന്നതിനു തയാറായ യുവതിയെയും യുവാവിനെയും ദമ്പതികളായി ചിത്രീകരിച്ചു വ്യാജ സിഡി നിര്‍മിക്കും. ഇതിനുശേഷം സിഡി നല്കി ഓസ്ട്രിയന്‍ എംബസിവഴി യൂറോപ്പില്‍ ഹണിമൂണ്‍ ആഘോഷിക്കുന്നതിന് 15 ദിവസത്തേക്കു ലഭിക്കുന്ന ഷെങ്കന്‍ വിസ കൈക്കലാക്കും. ഇത്തരത്തില്‍ ലഭിക്കുന്ന വീസ നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍ ഏജന്റുമാരുടെ സഹായത്തോടെ എമിഗ്രേഷന്‍ ക്ലിയറന്‍സ് നടത്തും. ഇതിനാവശ്യമായ രേഖകള്‍ കൈകാര്യം ചെയ്യുന്ന ഏജന്റിന് ആദ്യം അഞ്ചു ലക്ഷം രൂപ നല്കണം. നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് സമയത്ത് 25,000 രൂപ വീതം വധുവും വരനും നല്കണം. ഓസ്ട്രിയന്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ അവിടെയുള്ള മലയാളി ഏന്റുമാര്‍ ഇവരെ സ്വീകരിക്കും.

ഓസ്ട്രിയയില്‍നിന്ന് ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലേക്കു കയറ്റി അയയ്ക്കുകയാണ് പതിവ്. മിലാന്‍, റോം, നേപ്പിള്‍, സിസിലി റെയില്‍വേ സ്റ്റേഷനിലെത്തിക്കും. എന്നാല്‍ ഇവിടെ എത്തുന്നവര്‍ക്കു ആവശ്യമായ സൗകര്യങ്ങളോ ജോലിയോ ഏജന്റുമാര്‍ ചെയ്തു കൊടുക്കാറില്ല. ഇവിടെനിന്നു വധുവരന്മാര്‍ രണ്ടായി പിരിയും. ബന്ധുക്കള്‍ ഉള്ളവരാണെങ്കില്‍ അവരോടൊപ്പം പോകാം. അല്ലാത്തവരുടെ അവസ്ഥ വളരെ ദയനീയമാണ്. യൂറോപ്പില്‍ ജോലി നല്കാമെന്നു പറയുന്നവരുടെ അടുക്കല്‍ എത്തിച്ചശേഷം ഏജന്റമാര്‍ മുങ്ങുകയാണ പതിവ്. ജോലി തേടി അലയുന്നവര്‍ അവസാനം വീട്ടുജോലി സ്വീകരിക്കേണ്ടതായി വരുന്നു. ഇവര്‍ക്കു ലഭിക്കുന്നതാകട്ടെ 600 യൂറോ മത്രം.

വീട്ടുജോലി ചെയ്യുന്ന യുവതികള്‍ പീഡനത്തിനുവരെ ഇരയാകുന്നു. ലക്ഷങ്ങള്‍ മുടക്കി വിദേശത്തേക്കു പോകുന്ന നഴ്‌സുമാര്‍ തിരികെ പോകാന്‍ മടികാണിക്കുന്നതായും പറയുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട റാക്കറ്റുകളാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഏതുതരം തട്ടിപ്പ് നടത്താനും കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏജന്റുമാരുണ്ട്. ഉദാഹരണം എമിഗ്രഷന്‍ പരിശോധന. വിദേശ രാജ്യങ്ങളിലേക്ക് വിസിറ്റ് വിസയില്‍ പോകാന്‍ എത്തുന്ന യാത്രക്കാരെ സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എമിഗ്രേഷന്‍ ക്‌ളിയറന്‍സിന്റെ പേരില്‍ തടയുന്നത് പലപ്പോഴും സംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. എന്നാല്‍, അനധികൃതമായി പോകാന്‍ ഒരു ബുദ്ധിമുട്ടുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് ചെലവ്. 'ചവിട്ടിക്കയറ്റി' വിട്ടോളും. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ഒരു പ്രശ്‌നമേയല്ല.

ഇന്റലിജന്‍സ് ബ്യൂറോ കഴിഞ്ഞവര്‍ഷം ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ വേളയില്‍ 'ചവിട്ടിക്കയറ്റി'ന് അല്പം ശമനം വന്നതായിരുന്നു. ഇപ്പോള്‍ എല്ലാം പഴയപടിയായി. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ ഉദ്യോഗസ്ഥര്‍ വാങ്ങുന്ന 'തുക' ഏകീകരിച്ചിരിക്കുന്നതായാണ് വിവരം. ശീലമായിപ്പോയതിനാല്‍ 'തുക' കിട്ടിയില്ലെങ്കില്‍ എമിഗ്രേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അസ്വസ്ഥരാകും. വിസിറ്റ് വിസക്കാരെ തടയുന്നത് ഈ അസ്വസ്ഥതമൂലമാണ്. എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ഇല്ലെന്ന കാരണം പറഞ്ഞാണ് തടയുക. വിദേശത്തേക്കു പോകുന്നത് ജോലിക്ക് അല്ലാത്തതിനാല്‍ വിസിറ്റ് വിസക്കാരില്‍ ചിലര്‍ ഇടയും. അപ്പോഴാണ് സംഘര്‍ഷം.

കേരളത്തില്‍ തടയുന്ന യാത്രക്കാര്‍ക്ക് ചെന്നൈ, ഹൈദരാബാദ്, തൃശിനാപ്പള്ളി, മുംബയ് തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴി ഒരു തടസവും കൂടാതെ വിദേശത്തേക്ക് പോകാനാവും. ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്കെല്ലാം എമിഗ്രേഷന്‍ നിയമം ഒരേപോലെയാണ് ബാധകമാക്കിയിരിക്കുന്നത്. ജോലിക്കു വിദേശത്തേക്കു പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാല്‍, യു.എ.ഇ അടക്കം 17 രാജ്യങ്ങളില്‍ ജോലിക്കു വേണ്ടിയല്ലാതെ പോകുന്നവര്‍ക്ക് എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ 2007ല്‍ പുറപ്പെടുവിച്ച ഒരു ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 30 വയസ്‌സില്‍ താഴെയുള്ള സ്ത്രീയാണെങ്കിലേ എമിഗ്രേഷന്‍ ക്‌ളിയറന്‍സ് ആവശ്യമുള്ളൂ. പുരുഷനായാലും 30 വയസ് കഴിഞ്ഞ സ്ത്രീയായാലുമൊക്കെ തടയാനാണ് ഇപ്പോള്‍ ശ്രമം. ഇതുവഴി സ്വന്തംപോക്കറ്റ് വലുതാക്കുക മാത്രമാണ് റാക്കറ്റിന്റെ ലക്ഷ്യം.

Nessun commento:

Posta un commento

ContactUs

sijoedacheril@gmail.com dittoperumanoor@gmail.com

സ്ഥിതിവിവരക്കണക്ക്

FOLLOWERS