തലക്കെട്ട് ചേര്‍ക്കുക |
കോട്ടയം:എസ്.എം.എസ് സ്‌ഫോടനത്തെത്തുടര്‍ന്നുള്ള സുനാമിത്തിരകള്‍ പ്രതീക്ഷിക്കുകയാണ് പാലായിലും പൂഞ്ഞാറിലും തൊടുപുഴയിലുമുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മന്ത്രി പി.ജെ ജോസഫിനെതിരേയുള്ള എസ്.എം.എസ് ലൈംഗീകാരോപണത്തിനു പിന്നില്‍ സ്വന്തംപാര്‍ട്ടിയിലെ ഒരു കരുത്തന്‍ ഉണ്ടെന്ന ആരോപണമാണ് സുനാമിപോലെ അടിച്ചുകയറുന്നത്. കേരള കോണ്‍ഗ്രസ് നേതാവു കെ.എം മാണിയുടെ നേതൃത്വത്തില്‍ നടന്ന ലയനത്തിനുശേഷവും ഓരോ നേതാക്കള്‍ക്കും കീഴില്‍ അനുയായികള്‍ തുരുത്തുകളായി കഴിയുകയാണെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടെയാണ് എസ്.എം.എസ് വിവാദം. പി.ജെ. ജോസഫിനെതിരേ പി.സി. ജോര്‍ജ് ഗൂഢാലോചന നടത്തുന്നു എന്ന ആരോപണവുമായി ജോസഫിന്റെ അനുയായികളായ ഫ്രാന്‍സിസ് ജോര്‍ജും മോന്‍സ് ജോസഫും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ കുഴഞ്ഞുമറിയുകയാണ്. ഫ്രാന്‍സിസ് ജോര്‍ജിന്റെ ആരോപണം വിവരക്കേടാണെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.
ലയനശേഷവും മാണി ഗ്രൂപ്പ് മൂന്നു പാര്‍ട്ടികളായാണു പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശരിവയ്ക്കുന്നതായി ഇന്നലത്തെ വാക്‌പോര്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ ആരോപണത്തെയും അതിജീവിച്ചാണ് ജോസഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിച്ചത്. പിന്നീട് ഈ കേസിലെ സാക്ഷിയായ ജയ്‌മോന്‍ കോടതിയില്‍ നല്‍കിയ മൊഴിയാണ് പി.സി ജോര്‍ജിനെ സംഭവത്തിലേക്ക് വലിച്ചിഴച്ചത്. ക്രൈം നന്ദകുമാറും ജോര്‍ജും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് എസ്എംഎസ് വിവാദമെന്ന് ജയ്‌മോന്‍ വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ ചുവടുപിടിച്ചാണ് ഇന്നലെ പി.സി. ജോര്‍ജിനെതിരേ ഫ്രാന്‍സിസ് ജോര്‍ജ് ആദ്യം രംഗത്തെത്തിയത്.
പി.ജെ. ജോസഫിനെതിരേ നടന്ന ഗൂഢാലോചന അന്വേഷിക്കേണ്ടതാണെന്നും ജോര്‍ജിനെതിരേ പരാതി ലഭിച്ചാല്‍ അക്കാര്യം പാര്‍ട്ടിയില്‍ ഉന്നയിക്കുമെന്നുമായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രസ്താവന. തെളിയിക്കപ്പെട്ടാല്‍ നടപടി വേണം. ഗൂഢാലോചന സംബന്ധിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി വന്ന സാഹചര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അതേസമയം ആരോപണം രാഷ്ട്രീയ വിവരക്കേടാണെന്നായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ തനിക്കു പങ്കില്ല. ജോസഫ് സമുന്നത നേതാവാണെന്നും പാര്‍ട്ടിയെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് ആരോപണമെന്നും ജോര്‍ജ് പറഞ്ഞു. അതേസമയം പി.സി ജോര്‍ജിനെതിരേ മോന്‍സ് ജോസഫും രംഗത്തുവന്നിരിക്കുകയാണ്. പി.ജെ. ജോസഫിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്നും അക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം വേണമെന്നും കെ.എം. മാണി ഉചിതമായ തീരുമാനമെടുക്കണമെന്നും മോന്‍സ് പറയുന്നു.
ആരോപണ പ്രത്യാരോപണങ്ങള്‍ മുറുകുമ്പോഴും കെ.എം. മാണിയും പി.ജെ. ജോസഫും പ്രതികരിച്ചിട്ടില്ല. മാണി ഗ്രൂപ്പില്‍ നിന്നും അപശബ്ദങ്ങള്‍ പുറത്തുവരുന്നത് കോണ്‍ഗ്രസ് നേതാക്കളും കരുതലോടെയാണു വീക്ഷിക്കുന്നത്. ഈ മാസം 21ന് മാണി ഗ്രൂപ്പിന്റെ സ്റ്റിയറിങ് കമ്മിറ്റി ചേരാനിരിക്കുകയാണ്. പാര്‍ട്ടി ക്യാംപുകളും വരുന്നുണ്ട്. അതിന്റെമുന്നൊരുക്കമായാണ് ഇപ്പോഴത്തെ വിവാദങ്ങളെന്നു കരുതുന്നവരുണ്ട്. ബജറ്റ് അവതരണത്തിലൂടെ ഉണ്ടായ എതിര്‍പ്പ് ഒരുതരത്തില്‍ പരിഹരിച്ചു പുറത്തുവന്നപ്പോഴാണ് പാളയത്തിലെ പട മാണിയെ വേട്ടയാടുന്നത്. ഇരു വിഭാഗത്തെയും അനുനയിപ്പിക്കാനുള്ള ശ്രമം മാണി ആരംഭിച്ചതായാണ് സൂചന.
വിവാഹ വാഗ്ദാനം നല്‍കി ഒരു യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാന്നി സ്വദേശി പള്ളിനടയില്‍ ജയ്‌മോന്‍ ലാലു ജാമ്യാപേക്ഷയില്‍ പി.സി ജോര്‍ജിനെതിരേ മജിസ്‌ട്രേറ്റ് കോടതിയില്‍ മൊഴിനല്‍കിയതോടെയാണ് എസ്.എം.എസ് സംഭവം വിവാദമായത്. ഈ യുവതിയും ജയ്‌മോനും ഒന്നിച്ചുതാമസിക്കുന്നതിനിടെയാണ് പി.ജെ ജോസഫിനെതിരേ പരാതി നല്‍കിയത്. തുടര്‍ന്ന് ഇരുവരും അകന്നതോടെ യുവതി ജയ്‌മോനെതിരേ പരാതി ന്‌ലകി. ഇതേത്തുടര്‍ന്ന് ജയ്‌മോന്‍ അറസ്റ്റിലായി. പി.ജെ ജോസഫിനെതിരേ ലൈംഗിക അപവാദം നടത്താന്‍ പി സി ജോര്‍ജ് എംഎല്‍എയും െ്രെകം പത്രാധിപര്‍ നന്ദകുമാറും ചേര്‍ന്ന് പ്രേരിപ്പിക്കുകയായിരുന്നെന്നായിരുന്നു ജയ്‌മോന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. മുന്‍ പഞ്ചായത്ത് പ്രസിഡന്റായ യുവതിയോടൊപ്പം ജയ്‌മോന്‍ സ്ഥലം വിട്ടതിനെത്തുടര്‍ന്നാണ് പരാതിയുമായി യുവതി എത്തിയത്.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായി അധികാരമേറ്റതിനു തൊട്ടുപിന്നാലെയായിരുന്നു വളരെ ആസൂത്രിതമായി ജോസഫിനെ കുടുക്കാന്‍ ശ്രമം നടന്നത്. ജോസഫിന്റെ മണ്ഡലമായ തൊടുപുഴയിലെ ചെറുതോട്ടുംകര സ്വദേശിനിയായിരുന്നു ഹര്‍ജിക്കാരി. കഴിഞ്ഞ മാര്‍ച്ച് ആറു മുതല്‍ ലൈംഗികമായ ഉദ്ദേശത്തോടെ ജോസഫ് ഫോണില്‍ സംസാരിച്ചുവെന്നാണ് പരാതി. പൊലീസിനു പരാതി നല്‍കിയെങ്കിലും രക്ഷയുണ്ടായില്ലത്രേ. പൊലീസില്‍ നിന്നുപോലും ഭീഷണിയുമുണ്ടായി. മാത്രമല്ല, ജോസഫിന്റെ ഗൂണ്ടകള്‍ തന്നെയും ഭര്‍ത്താവിനെയും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന മാസികയ്ക്കു വേണ്ടി ഇടുക്കി ജില്ലയിലെ എംഎല്‍എമാരെ ഇന്റര്‍വ്യൂ ചെയ്യുന്നതിന്റെ ഭാഗമായി ജോസഫിനെയും വിളിച്ചതാണ് തുടക്കം. ജോസഫിനെ വിളിച്ചത് ഭാര്യയുടെ മൊബൈലില്‍ നിന്നാണ്. മാര്‍ച്ച് ആറിനായിരുന്നു ഇത്.
തിരക്കിലായിരുന്ന ജോസഫ് തിരിച്ചുവിളിക്കാമന്നു പറഞ്ഞു. ഇത് ഭാര്യയുടെ മൊബൈല്‍ ആണെന്നും തിരിച്ചു തന്റെ ഫോണില്‍ വിളിച്ചാല്‍ മതിയെന്നും പറഞ്ഞിരുന്നത്രേ. നമ്പറും കൊടുത്തു. എന്നാല്‍ വിളിക്കുന്നതിനു പകരം യുവതിയുടെ ഫോണിലേയ്ക്ക് തുടര്‍ച്ചയായി മെസ്സേജ് അയച്ചു. ഇതു ചോദ്യം ചെയ്തപ്പോള്‍, അറിയാതെ അയച്ചതാണെന്നായിരുന്നു മറുപടി. പല സഹായങ്ങളും ചെയ്യാമെന്നു വാഗ്ദാവും ചെയ്തു. അതു നിരസിച്ചെങ്കിലും പിന്നീട് വിളിച്ചു ബുദ്ധിമുട്ടിച്ചെന്നും , കുടുംബജീവിതം തകര്‍ക്കരുതെന്നു പറഞ്ഞപ്പോള്‍ , നിനക്ക് ആവശ്യമുള്ളതെല്ലാം തരാന്‍ ഈ പ്രായത്തിലും എനിക്കു കഴിയുമെന്നും ജോസഫ് പറഞ്ഞെന്നു പരാതിയില്‍ വിശദീകരിക്കുന്നു. ഇതേത്തുടര്‍ന്ന് തൊടുപുഴ കോടതിയിലേയ്ക്ക് യുവതിയും ഭര്‍ത്താവും പരാതി അയച്ചു.
തുടര്‍ന്നാണ് പൊലീസില്‍ നിന്നു ഭീഷണി ഉണ്ടായത്. സിഐ എന്നും എസ്‌ഐ എന്നുമൊക്കെ പറഞ്ഞ് പലരും ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി. ടിപ്പര്‍ ലോറി കയറ്റി കൊല്ലുമെന്ന ഭീഷണി മറ്റു ചിലരില്‍ നിന്നുമുണ്ടായി. എഎസ്പിക്കും ഐജിക്കും പരാതി കൊടുത്തെങ്കിലും അനുകൂലമായിരുന്നില്ല പ്രതികരണം. എംഎല്‍എമാരായ എസ് രാജേന്ദ്രനും ഇ.എസ് ബിജിമോളും ഇടപെട്ടപ്പോഴാണ് പൊലീസിന്റെ ഭീഷണി അവസാനിച്ചത്. പിന്നീട് കഴിഞ്ഞ മാസം നാലിനു തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാലക്കാട്ടു പോയി അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് പരാതി കൊടുത്തു. അതിലും നടപടിയുണ്ടാകാത്തതുകൊണ്ടാണ് കോടതിയില്‍ ഹര്‍ജിയുമായി എത്തിയതെന്ന് പരാതിക്കാരി വിശദീകരിരിച്ചിരുന്നു.
വിമാനയാത്രയ്ക്കിടയില്‍ ചെന്നൈ നിവാസിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറി എന്ന ആരോപണത്തെ തുടര്‍ന്ന് പി ജെ ജോസഫിന് വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ നിന്ന് രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച കേസില്‍ ചെന്നൈ കോടതി കുറ്റവിമുക്തനായതോടെ അദ്ദേഹം തിരികെ മന്ത്രിസഭയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മാണി വിഭാഗവുമായി ലയിക്കാന്‍ തീരുമാനിച്ചതോടെ മന്ത്രിസഭയും മുന്നണിയും ഉപേക്ഷിക്കുകയായിരുന്നു. പുതിയ മന്ത്രിസഭയില്‍ പി ജെ ജോസഫ് അംഗമായ ഉടന്‍ തന്നെയാണ് പുതിയ ആരോപണം ഉയര്‍ന്നത് എന്നത് പല അഭ്യൂഹങ്ങള്‍ക്കും വഴിവെച്ചിരുന്നു. മന്ത്രിസ്ഥാനം മോഹിക്കുന്ന മാണി ഗ്രൂപ്പിലെ ചില നേതാക്കള്‍ തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. പി ജെ ജോസഫിനെ തൊടുപുഴയില്‍ മത്സരിപ്പിക്കുന്നതിനെതിരെ മണ്ധലത്തിലെ കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പുതന്നെ യുവതി ആരോപണം ഉന്നയിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
നേരത്തെ പരാതിപ്പെട്ടിട്ടും, മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ പരാതിയുമായി സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും അതുകൊണ്ടാണ് ഇപ്പോള്‍ കോടതിയെ സമീപിക്കുന്നതെന്നുമാണ് പരാതിക്കാരിയായ യുവതിയെ ഉദ്ധരിച്ചുകൊണ്ട് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ, എസ്എംഎസ് വിവാദ കേസില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോള്‍ക്കെതിരെ തൊടുപുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. സാക്ഷികളായ ബിജിമോള്‍, ബിഎസ്എന്‍എല്‍ സോണല്‍ മാനേജര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായില്ല. ഇവര്‍ക്കു ഹാജരാകാന്‍ രണ്ട് അവധി കോടതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചത്.
Nessun commento:
Posta un commento